വന്ന വഴി മറക്കരുത് || എങ്ങനെ തുടങ്ങണം ഭഗവാൻ കൃഷ്ണൻ

വന്ന വഴി മറക്കരുതേ




നമ്മൾ കഴിവുകളുടേയും ദാനങ്ങളുടേയും പേരില്‍
അഹങ്കരിക്കുമ്പോൾ വന്നവഴി മറക്കുകയാണ്. നമുക്ക് എല്ലാ  കഴിവുകളും നല്കുന്നതും നിയന്ത്രിക്കുന്നതും ഭഗവാനാണ്. ജോലി, സമ്പത്ത്,  ഉയര്‍ന്ന പദവി, മക്കൾ ബന്ധുക്കൾ അങ്ങനെ  എല്ലാമെല്ലാം ഭഗവാന്റെ കാരുണ്യമാണ്. ഒരുവന്‍  ലോകം മുഴുവനും നേടിയാലും അവന്‍റെ  ആത്മാവു നഷ്ട്ടപെട്ടാല്‍ എന്തു  പ്രയോജനം?  അമിതമായി എന്തിൽ  താല്പര്യം കാണിച്ചാലും ആ വ്യക്തി ഭഗവാനെ മറക്കുന്നു. അവന്‍റെ താല്പര്യം എന്തിലാണോ അവിടെയാകും അവന്‍റെ മനസ്സും ശ്രദ്ധയും. ജോലി, ശമ്പളം, കാര്‍, വലിയ വീട്, ഇങ്ങിനെ ഓരോന്നു നേടുമ്പോൾ വന്ന വഴി മറക്കുന്നു.  മക്കളാണ്  ദൈവത്തിന്‍റെ ഏറ്റവും വലിയ ദാനം. ശരി തന്നെ. പക്ഷേ അവർ നമ്മുടേത് എന്ന് ഒരിക്കലും ഒരു പരിധി വിട്ട് ചിന്തിക്കരുത്.
"മക്കളെ  കണ്ടും  മാമ്പൂ കണ്ടും കൊതിക്കരുത്‌"
എന്നാണല്ലോ. ഒരു മഴക്കാറു വന്നാൽ കൊഴിഞ്ഞു വീഴുന്ന മാമ്പൂക്കളേപ്പോലെത്തന്നെ നമ്മുടെ ഒരു വാക്കോ പ്രവർത്തിയോ അവർക്ക് അനിഷ്ടമായാൽ  മക്കളും വിട്ടുപോകുന്നു. ഈ ലോകത്തിലേക്ക് വരാൻ കാരണമായ പെറ്റമ്മയെപ്പോലും സ്വന്തം ആഗ്രഹത്തിന് വിലങ്ങുതടിയാകുമ്പോൾ നിർദ്ദയം തള്ളിമാറ്റുന്നു.
വിശ്വ ജേതാവായ ജഗദ്ഗുരു ശ്രീ ശങ്കരൻ ഉറപ്പിച്ചു പറഞ്ഞത് അമ്മയോടുള്ള കണക്കു തീർക്കാൻ ഒരു സന്താനത്തിനും കഴിയുകയില്ലെന്നാണ്. ''പ്രസവവേളയിൽ എന്റെ അമ്മ അനുഭവിച്ച വേദന, ആർക്ക് വിവരിക്കാനാവും? ഞാൻ ശർഭത്തിലായിരിക്കെ ആ ശരീരം ക്ഷീണിച്ച്, ആഹാരത്തിന് രുചി കുറഞ്ഞ് ഛർദ്ദിച്ചും, വിഷമിച്ചും തള്ളി നീക്കിയ ദിവസവങ്ങൾ. ജനനശേഷം ഒരു വർഷത്തോളം മലമൂത്രാദികളിൽ കിടന്ന് മലിനമാകുന്ന കുഞ്ഞിനെ പരിചരിക്കാനുള്ള കഷ്ടപ്പാട്, ഉറക്കം ഒഴിഞ്ഞുള്ള പരിചരണം, പട്ടിണി കിടന്നും കുഞ്ഞിനെ പോറ്റുന്ന അമ്മ, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ത്യാഗം ചെയ്തിട്ടുള്ള അമ്മയോട് ഏതു മകനാണ് ആ കടം തീർക്കാൻ കഴിയുക. അമ്മേ! ഒരു മകൻ എത്ര വലിയവനായാലും, അവിടത്തോടുള്ള കണക്കുതീർക്കാൻ സാധ്യമല്ല. അതിനാൽ അവിടുത്തെ പാദങ്ങളിൽ ഞാൻ നമിക്കുന്നു. "എന്ന്  ശ്രീശങ്കരൻ അമ്മയുടെ പാദങ്ങളെ കണ്ണുനീരാൽ കഴുകിക്കൊണ്ട് പറയുന്നു. എല്ലാം ത്യജിച്ച സന്ന്യാസി പോലും 'അമ്മ' എന്ന രണ്ടക്ഷരത്തിനു മുന്നിൽ തലകുനിക്കുന്നു. അമ്മ രണ്ടക്ഷരത്തിൽ പരമ ദിവ്യമായ ഈശ്വരഭാവം തുളുമ്പി നില്ക്കുന്നുണ്ട്. അങ്ങിനെ ഇരിക്കേ നമ്മൾ ചെയ്ത തുച്ഛമായ ത്യാഗത്തിന്റെ കണക്കുകൾ നിരത്തി നമ്മൾ മാതൃ സ്നേഹത്തിന് വിലയിടുന്നു.
രാത്രി ഉണർന്നു കരയുന്ന തന്റെ കുഞ്ഞിന് എത്ര പ്രാവശ്യം മുലയൂട്ടി എന്ന് ഏത് അമ്മയാണ് കണക്ക് വയ്ക്കുന്നത്? അസുഖം ബാധിച്ച് കുഞ്ഞ് 'അമ്മേ എന്റെ കൈ വേദനിക്കുന്നു കാലു വേദനിക്കുന്നു' എന്നുപറഞ്ഞ് കരയുമ്പോൾ കൈകാലുകൾ ഉഴിഞ്ഞു രാത്രി മുഴുവൻ ഉറങ്ങാതെ ഇരിക്കുന്ന അമ്മ അതിന് കണക്കു സൂക്ഷിക്കുന്നുണ്ടോ? സ്‌നേഹിക്കുന്നവർ ഒരിക്കലും കണക്ക് സൂക്ഷിക്കില്ല. മാതൃദിനവും  പിതൃദിനവും ആഘോഷിക്കുമ്പോൾ അച്ഛനമ്മമാർക്ക്  സമ്മാനങ്ങൾ നൽകുന്നു. എന്നാൽ നമ്മുടെ ഓരോരോ വാക്കുകളും പ്രവൃത്തികളും ആകണം അമ്മയ്ക്കും അച്ഛനുമുള്ള സമ്മാനങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ സ്‌നേഹസമ്മാനം നല്ല വാക്കുകളല്ലാതെ മറ്റെന്താണ്?
ഇതാണ് ആദ്യം പറഞ്ഞത് വന്ന വഴി മറക്കരുത് എന്ന്.
"മാതാ പിതാ ഗുരു ദൈവം"
എന്നാൽ എന്താണ് അർത്ഥം എന്നറിയാമോ?
നാം ഈ പ്രപഞ്ചത്തിലേയ്ക്ക് എത്തുവാൻ കാരണഭൂതയായവളാണ് അമ്മ.  അതുകൊണ്ട് തന്നെ എന്നും നമ്മുടെ മനസ്സിൽ പ്രഥമസ്ഥാനം നൽകേണ്ടത് അമ്മയ്ക്കാണ്. ജനനത്തിന് കാരണഭൂതനായ പിതാവിനെ മാതാവ് കാട്ടിത്തരുന്നത് അമ്മയാണ്. അമ്മിഞ്ഞപ്പാലിലൂടെ സ്നേഹം പകർന്നതും അമ്മയാണ്. അമ്മയുടെ അനുഗ്രഹമാണ് നമ്മുടെ ഭാവിയുടെ അടിസ്ഥാന ശില. അടുത്ത സ്ഥാനം  പിതാവിനാണ്. തന്റെ നെഞ്ചിലെ സ്നേഹതാളം പകർന്ന് പിച്ച വച്ചു നടക്കാൻ പഠിപ്പിച്ച്, മക്കൾക്കായി ജീവിക്കുന്ന പിതാവ്. മാതാവും പിതാവും കൂടി അക്ഷരങ്ങൾ ഉരുവിടാൻ പഠിപ്പിച്ച് ക്രമേണ ഗുരുവിന്റെ അടുത്തേക്ക് നയിക്കുന്നു. അന്നുമുതൽ ജന്മത്തിന്റെ അടുത്ത ഘട്ടമായി. ഗുരുവിൽ നിന്ന് അക്ഷരങ്ങൾ കൂട്ടി വായിക്കാനും, നല്ലതും ചീത്തയും തിരിച്ചറിയാനും അനുഭവങ്ങളിലൂടേയും പാഠങ്ങളിലൂടേയും പഠിക്കുന്നു.  ഇത് ഉൾക്കൊണ്ട്, ശരിയായ ജ്ഞാനത്തിലൂടെ സഞ്ചരിച്ച് ഈശ്വരനെ അനുഭവിക്കാൻ കഴിയുന്നു.  താത്ത്വികമായി പറഞ്ഞാൽ,  മാതാവ് ബുദ്ധിയും പിതാവ് മനസ്സും (ചിന്ത), ഗുരു ബോധവും ആകുന്നു. ബുദ്ധികൊണ്ട് അറിഞ്ഞതിനെ മനസ്സുകൊണ്ട് ചിന്തിച്ച് ബോധത്തിൽ ഉറപ്പിച്ച്  ഈശ്വര സാക്ഷാത്കാരം നേടുന്നു. നമ്മുടെ ലക്ഷ്യം ഭഗവത് സാക്ഷാത്ക്കാരമണെങ്കിൽ ഒരിക്കലും വന്ന വഴി മറക്കരുത്.
ചെറുപ്പത്തിൽ അച്ഛനമ്മമാർ പറഞ്ഞു തന്ന ഒരു പ്രാർത്ഥന  ഈ അവസരത്തിൽ എനിക്ക് ഓർമവരുന്നു. അതിന്റെ ഏതാനും വരികൾ ഇവിടെ പകർത്തട്ടെ.
"പുലരും മുമ്പുണരേണം
ഉണർന്നാൽ എഴുന്നേല്ക്കണം
ഇരുന്നാൽ കണ്ണടച്ചുള്ളിൽ
പരദൈവത്തെ ഓർക്കണം
അമ്മയെ കാണണം മുമ്പിൽ
അച്ഛനെ തൊഴുതീടണം 
അച്ഛനമ്മമാർ കാണുന്ന
ദൈവമാണെന്നു ഓർക്കണം
വെളുക്കുമ്പോൾ കുളിക്കേണം
വെളുത്തുള്ളതുടുക്കണം
വെളുപ്പിൽ ക്ഷേത്രദൈവത്തെ
എളുപ്പം തൊഴുതെത്തണം
കാര്യമായ് നിയമം വേണം
കാര്യം വിട്ട് കളിക്കൊലാ
ശ്രദ്ധവേണം പഠിക്കേണ്ടും
കാര്യത്തിൽ ശ്രദ്ധവയ്ക്കണം
....."

ഇങ്ങിനെ പോകുന്ന പ്രാർത്ഥന എത്ര മഹത്തരമാണ്.
നമ്മുടെ ലക്ഷ്യവും മൂലവും മറക്കാതിരിക്കാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഈ അക്ഷരപ്പൂക്കൾ എന്റെ കണ്ണന് പ്രേമപുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു.
രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ....

Comments

Popular posts from this blog

അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ എന്താണീ നാലു നാമങ്ങളുടെ അർത്ഥവ്യാപ്തി

നാറാണത്തു ഭ്രാന്തൻറെ ചരിത്രം || history of naranath pranthan || ഐതീഹ്യ മുറങ്ങുന്ന രായിരനെല്ലൂർ മല || history of rayinellur hill

ദീപാവലി എന്ത് എങ്ങനെ || What is Diwali || Deepavali